ദുബായ്: പാകിസ്ഥാന്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇന്ത്യ ദുബായിലേക്ക് 'ഹൈജാക്ക്' ചെയ്തു കിരീടം ചൂടി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് രോഹിതും കൂട്ടരും മൂന്നാംതവണ രാജ്യത്തിന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഒരു വ്യാഴവട്ടത്തിനുശേഷം ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് അഭിമാന നേട്ടം. കളിയിലെ താരവും രോഹിതാണ്. ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ താരം.
ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കിരീടം പിടിച്ചെടുത്തത്. ലോകേഷ് രാഹുലും (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 34) രവീന്ദ്ര ജഡേജയും (ആറ് പന്തില്‍ ഒന്‍പത്) ചേര്‍ന്നാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (83 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 48), ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (50 പന്തില്‍ ഒരു സിക്‌സറടക്കം 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 29), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 18) എന്നിവര്‍ പിന്തുടര്‍ന്നുള്ള ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്കു തുണയായി.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റനര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ന്യൂസിലന്‍ഡിനെ ഡാരില്‍ മിച്ചല്‍ (101 പന്തില്‍ 63), മൈക്കിള്‍ ബ്രേസ്‌വെല്‍ (40 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു 250 കടത്തിയത്.
വില്‍ യങും (23 പന്തില്‍ 15) റാചിന്‍ രവീന്ദ്രയും (29 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 37) ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റ് 57 റണ്ണെടുത്തു. പേസര്‍മാരായ മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും അവര്‍ പ്രഹരിച്ചങ്കിലും സ്പിന്നര്‍മാര്‍ കളംപിടിച്ചതോടെ സ്‌കോര്‍ താഴ്ന്നു.