വിദേശം

മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച



വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തുറന്ന ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്.


ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് സംസ്‌കാര ശുശ്രൂഷയുടെ കാര്യത്തില്‍ തീരുമാനമായത്. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ശവകൂടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാന്‍ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് തനിക്ക് അന്ത്യവിശ്രമം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി അടച്ച് സീല്‍ചെയ്തു. വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോംപേജില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരും ചിത്രവും മാറ്റിയിട്ടുണ്ട്. അപ്പോസ്തോലിക്ക സെഡ്സ് വേക്കന്റ് എന്നാണ് ഇപ്പോള്‍ ഹോം പേജില്‍ കുറിച്ചിരിക്കുന്നത്. സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു എന്നാണ് ലാറ്റിന്‍ഭാഷയിലുള്ള ഈ കുറിപ്പിന്റെ അര്‍ത്ഥം.

അതിനിടെ, ഫ്രാന്‍സാസിസ് മാര്‍പാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കോമ സ്ഥിതിയിലായ മാര്‍പാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനില്‍ നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാര്‍പാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്.

ലോകത്തെ വിവിധ രാജ്യങ്ങളാണ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പതാക താഴ്ത്തി കെട്ടണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഔദ്യോഗിക പരിപാടികളും മാറ്റിവയ്ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പിലുണ്ട്.


  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions