വിദേശം

ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍

കാലദേശങ്ങള്‍ക്ക് അതീതമായി മാലോകരുടെ ആദരവും പ്രീതിയും സ്നേഹവും പിടിച്ചു പറ്റിയ ഫ്രാന്‍സിസ് പാപ്പ
ഇനി നിത്യതയില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം ഹൃദയഭേദകമായ വിടനല്‍കി . മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിലാപയാത്ര. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തുന്നത്.

പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങള്‍ അടങ്ങിയ സഞ്ചിയും മാര്‍പാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളില്‍ വച്ചു.

കത്തോലിക്കാ സഭയുടെ കാമര്‍ലെംഗോയും (വസ്തുവകകളുടെ ചുമതലക്കാരന്‍) അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാളുമായ കെവിന്‍ ഫാരലിന്റെ മുഖ്യകാര്‍മികത്വത്തില്‍, മുതിര്‍ന്ന കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേര്‍ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്‍പര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാ‍ര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

സംസ്കാര ദിവ്യബലിയില്‍ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കും. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യകാര്‍മികത്വം വഹിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് എമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ സഹകാര്‍മികരാകും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട് . കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും എത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, ഫിലിപ്പീന്‍സ് പ്രസി‍ഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍കസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കുന്നു.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions