ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ആശ്വാസം. കേസില്‍ വിചാരണക്കോടതിയുടെ പരമാവധി ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ എംപിയായുള്ള അയോഗ്യത നീങ്ങും. എം പി സ്ഥാനം തിരികെ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്. അയോഗ്യത നീങ്ങി എം.പി സ്ഥാനത്ത് തിരികെ എത്തുന്നതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അതോടൊപ്പം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും നീങ്ങി.
കേസില്‍ പരമാവധി ശിക്ഷ്ക്ക് സ്റ്റേ നല്‍കിയാണ് സുപ്രീം കോടതി ഉത്തരവ്. വിചാരണക്കോടതി വിധിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരന്റെ അവകാശത്തെ മാത്രമല്ല. തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തേയും അത് ബാധിച്ചുവെന്ന് കോടതി പറഞ്ഞു. അന്തിമ വിധി വരുന്നതുവരെ സ്റ്റേ തുടരും.
രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി എതിര്‍ സത്യവാങ്മൂലം നല്‍കിയയത്. എന്നാല്‍ മാപ്പ് പറയില്ലെന്നാണ് രാഹുല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി വിധി വന്നു 24 മണിക്കൂറിനകം രാഹുല്‍ അയോഗ്യനാക്കപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യമൊട്ടുക്കും എത്തിയ രാഹുലിന് പാരയായതു ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ്. അതിനു കിട്ടിയത് പരമാവധി ശിക്ഷയും.
ജനത്തിന്റെ സഹസ്രകോടികള്‍ കട്ടുമുടിച്ച ശേഷം രാജ്യം വിട്ടു വിദേശത്തു സസുഖം വാണ ലളിത്, നീരവ് മോദി എന്നിവരെ തിരിച്ചെത്തിക്കാന്‍ കഴിയാത്ത സാഹചര്യവും ഇതിനു സഹായം ചെയ്യുന്ന മോദി സര്‍ക്കാരിനെയും വിമര്‍ശിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്. എന്നാല്‍ കര്‍ണാടകയില്‍ നടത്തിയ ആ പ്രസംഗം സമുദായ ആക്ഷേപമാക്കി ഗുജറാത്തിലെ സൂറത്തില്‍ പരാതി എടുക്കുകയും ഒടുക്കം കോടതി വിധി വരുകയുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ രാഹുലിനെതിരെ 'ശിക്ഷ' നടപ്പായി. എന്നാല്‍ ലളിത്, നീരവ് മോദിമാരെ തിരിച്ചെത്തിക്കുന്നതില്‍ നമ്മുടെ നിയമ സംവിധാനം പരാജയപ്പെടുകയാണ്.
കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതില്‍ സ്പീക്കര്‍ നിയമോപദേശം തേടിയതിന് ശേഷമാണ് രാഹുലിനെ അയോഗ്യനാക്കിയത്.
2019 ഏപ്രില്‍ 13നായിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് പൊതുവായി വന്നത് ചൂണ്ടിക്കാണിച്ച് മോദി എന്ന് പേരുള്ളവരൊക്കെ കള്ളന്‍മാരാണൊയിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്. അതിനു കൊടുക്കേണ്ടിവന്നത് വലിയ വിലയും.
വളരെ തിടുക്കപ്പെട്ടാണ് തീരുമാനം എടുത്തതെന്ന് അഭിപ്രായം ശക്തമായിരുന്നു. താന്‍ പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടിയാണെന്നും ആ പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയാറാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നടപടി എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.