കുശുമ്പും കുന്നായ്മയുമായി സീരിയലുകളിലെ വില്ലത്തിയായി നിറഞ്ഞാടുകയാണ് കോട്ടയം കാരിയായ ഷാലു കുര്യന്‍. ദേശായിക്കുടുംബത്തിലെ ഭയങ്കരിയായ വര്‍ഷയേ അല്ല ഈ ഷാലു. ഒരു പഞ്ച പാവം കോട്ടയംകാരി.
സ്വഭാവത്തിന് നേര്‍വിപരീതമായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആരാണ് സഹായിക്കുക?
ആ കഥാപാത്രം ഞാനായിരുന്നെങ്കില്‍ എന്ന് വെറുതേ ചിന്തിച്ചു നോക്കും. അപ്പോള്‍ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ താനെ വന്നുകൊള്ളും. പൊസിറ്റീവ് വേഷങ്ങളിലൂടെയായിരുന്നു സീരിയലില്‍ തുടക്കം. പിന്നീടാണ് നെഗറ്റീവ് റോളിലെത്തിയത്. കോളജില്‍ പഠിക്കുന്ന കാലത്ത് ചന്ദനമഴയുടെ ഹിന്ദി പതിപ്പിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു ഞാന്‍. അന്ന് അതൊരു ക്രേസായിരുന്നു. ഈ കഥയിലെ ഒാരോ കഥാപാത്രവും എത്രനാള്‍ മുതല്‍ക്കേ പരിചിതമാണ്. അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല, അതിന്റെ മലയാളം പതിപ്പില്‍ വര്‍ഷയായി മാറുമെന്ന്!
മഴവില്‍ മനോരമയിലെ ഇന്ദിരയിലാണ് ആദ്യം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടതോടെ പിന്നാലെ നെഗറ്റീവ് റോളുകളെത്തി. ശ്രീകുമാരന്‍ തമ്പി സാറിന്റെ ചട്ടമ്പിക്കല്യാണിയില്‍ ടൈറ്റില്‍ റോളിലായിരുന്നു. ചേച്ചിയമ്മയിലെ നയനയ്ക്ക് വളരെ നല്ല റെസ്പോന്‍സ് ആണ് കിട്ടുന്നത്. എങ്കിലും ആളുകളുടെ മനസ്സില്‍ ഉറച്ചുപോയത് വര്‍ഷയുടെ വില്ലത്തി മുഖമാണെന്നു തോന്നുന്നു.
പഠിക്കണം, ജോലി വാങ്ങണം... സാധാരണ കുട്ടികളെപ്പോലെയുള്ള സ്വപ്നങ്ങളായിരുന്നോ കുട്ടിക്കാലത്ത്?
രാവിലെ സെറ്റിലേക്കു പോകുമ്പോള്‍ എനിക്കു തോന്നാറുണ്ട് ഞാന്‍ ഏതോ ഒാഫിസ് ജോലിക്കാണ് പോകുന്നത് എന്ന്. പതിനഞ്ച് ദിവസം വീതം ഒാരോ സീരിയലിനായി മാറ്റി വച്ചിരിക്കുന്നതുകൊണ്ട് ഡേറ്റ് ക്ലാഷാകുന്ന പ്രശ്നമില്ല. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തും. മറ്റ് ജോലിക്കു പോകുന്നതുപോലെ തന്നെ.
എങ്കിലും കുട്ടികളൊക്കെ മഴയത്ത് കുടയും ചൂടി സ്കൂളി ലും കോളജിലും പോകുന്നത് കാണുമ്പോള്‍ പഴയ കൂട്ടുകാരൊയൊക്കെ ഒാര്‍ക്കും. അവരൊക്കെ ഇന്ന് ഉദ്യോഗസ്ഥരാണ്. കോട്ടയത്ത് വീടിന് അടുത്തുള്ള ബിഎംഎം സ്കൂള്‍, വാഴൂര്‍ സെന്റ് പോള്‍സ്, കോട്ടയം എം.ഡി. സെമിനാരി, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എംഎസ്ഡബ്ല്യു ചെയ്യണമെന്നും സാമൂഹിക സേവന രംഗത്ത് ജോലി ചെയ്യണമെന്നും കൊതിച്ചിരുന്നു. മെഗാസീരിയല്‍ പോലെ ആ പ്ളാനും നീണ്ടുപോകുകയാണ്.
ഫെയ്സ്ബുക്കില്‍ സജീവമാണോ?
ബ്രേക്ക് കിട്ടുമ്പോഴാണ് ഫെയ്സ്ബുക്ക് തുറക്കുന്നത്. ഉപദേശങ്ങളും ആശംസകളുമൊക്കെ വായിക്കാതെ വിടില്ല. എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ പറ്റിയെന്ന് വരില്ല. ഒരു താങ്ക്സ് എങ്കിലും പറയാന്‍ പരമാവധി ശ്രമിക്കും.
പിന്നെ, സ്ഥിരം കുറ്റം പറയുന്നവരുമുണ്ട്. അങ്ങനെ പറഞ്ഞത് ശരിയായില്ല, എക്സ്പ്രഷന്‍ അങ്ങനെ വേണ്ടായിരുന്നു. ഇറിറ്റേറ്റ് ചെയ്യാന്‍ വരുന്നവരെ അവരുടെ വഴിക്കുവിടും. സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല. ചിലര്‍ സീരിയല്‍ ഒരു എപ്പിസോഡ് പോലും കണ്ടിട്ടുണ്ടാവില്ല. മറ്റ് ചിലര്‍ എല്ലാ എപ്പിസോഡും ഇരുന്ന് കണ്ടിട്ടാണ് വിമര്‍ശനം. രണ്ടു കൂട്ടരോടും പറയാനുള്ളത് ഒരേ കാര്യമാണ്. നല്ലത് സ്വീകരിക്കൂ, ഇഷ്ടമില്ലാത്തത് വിട്ടുകളഞ്ഞേക്കൂ, കൈയില്‍ റിമോട്ട് അല്ലേ ഉള്ളത്. ചാനലങ്ങ് മാറ്റിയേക്കണം. പ്രശ്നം തീര്‍ന്നില്ലേ?
സീരിയലുകള്‍ മാറേണ്ട കാലം കഴിഞ്ഞില്ലേ?
ആദ്യകാലത്തൊക്കെ സ്ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എനിക്കും സംശയമുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ശരിക്കും നടക്കുന്നതാണോ? പിന്നീട് ഒാരോ വാര്‍ത്തകള്‍ വായിക്കുമ്പോഴാണ് ഞെട്ടുന്നത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സീരിയലുകളിലൂം പ്രമേയമാകുന്നത്. സംശയത്തോടെ നോ ക്കിയ എത്രയോ കാര്യങ്ങള്‍ പിന്നീട് പത്രങ്ങളിലും മറ്റും വായിച്ചിരിക്കുന്നു. സീരിയല്‍ പോലെ തന്നെ ഇഷ്ടമാണ് സിനിമയും. റോമന്‍സ്, ടെക്സ്റ്റ് പേപ്പര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. സീരിയലില്‍ എല്ലാ ദിവസവും ഷൂട്ട് ആയപ്പോള്‍ സിനിമ ഉപേക്ഷിക്കണ്ടി വന്നു.
പതിവായ മേക്കപ്പ് ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാകാറുണ്ടോ ?
എന്നും ഷൂട്ടിങ് ഉള്ളതുകൊണ്ട് എന്നും മേക്കപ്പിടണം. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നത് സ്കിന്നിനും മുടിക്കുമൊക്കെ ദോഷമാണ്. അതുകൊണ്ടു വളരെ ശ്രദ്ധിച്ചാണ് കോസ്മെറ്റിക്സ് കൈകാര്യം ചെയ്യുന്നത്. മാസത്തില്‍ ഒരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍ പോകും.
ഷൂട്ടിങ്ങിനല്ലാതെ പുറത്തു പോകുമ്പോള്‍ പൗഡര്‍ പോലും ഉപയോഗിക്കാറില്ല. മേക്കപ്പിട്ടാല്‍ പെട്ടെന്ന് കഥാപാത്രമായി മാറിയതായി തോന്നും. മേക്കപ്പില്ലാതെ പുറത്തിറങ്ങുമ്പോഴാണ് എനിക്ക് ഞാനായി തോന്നുന്നത്. ചെറുപ്പം മുതലേ പഠിക്കുന്ന നൃത്തമാണ് മേക്കപ്പിനേക്കാള്‍ എന്നെ സുന്ദരിയാക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സും നാടോടി നൃത്തവുമായിരുന്നു പ്രധാന ഇനങ്ങള്‍. സ്കൂളില്‍ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ഉപജില്ലാ കലാതിലകമായിട്ടുണ്ട്. വനിതയ്ക്കു വേണ്ടി നിരവധി തവണ മോഡലുമായിട്ടുണ്ട്.
ഷാലുവിന്റെ രണ്ടാമത്തെ ഇഷ്ടം?
സംശയമെന്താ, പാചകം. മമ്മി ടീച്ചറാണ്. അതുകൊണ്ട് സ്കൂള്‍ ഉള്ളപ്പോള്‍ മമ്മി കോട്ടയത്ത് ഹോസ്റ്റലിലായിരിക്കും. ഞാനും പപ്പയും അനിയനും ഇവിടെ തിരുവനന്തപുരത്തും. പാചകമൊക്കെ ഞാന്‍ തന്നെയാണ്. ഉണ്ടാക്കുന്നതൊക്കെ ആദ്യം അനിയനെക്കൊണ്ട് കഴിപ്പിക്കും. അവന്‍ ഒാക്കെ പറഞ്ഞാലേ ഊണുമേശയിലേക്ക് എടുക്കൂ.
കോട്ടയം പാമ്പാടിയാണ് സ്വദേശം. പപ്പ കുര്യന്‍ വി. ജേക്കബ്. റബര്‍ മാര്‍ക്കറ്റിങ് കോഒാപറേറ്റീവ് സൊസൈറ്റിയില്‍ ബിസിനസ് മാനേജര്‍ ആയിരുന്നു. അനിയന്‍ ജേക്കബ് കുര്യന്‍ ഇന്റീരിയല്‍ ഡിസൈനിങ് കോഴ്സ് ചെയ്യുന്നു. അമ്മ ജെയ് തോമസ് ആണ് ഞങ്ങളുെട വിഐപി. അവധി കിട്ടുമ്പോള്‍ ഞങ്ങളെ കാണാന്‍ ഇവിടേക്ക് വരും. പിന്നെ, എല്ലാവരും കൂടി പുറത്തൊക്കെ പോകും, ഭക്ഷണം കഴിക്കും, സിനിമ കാണും.
വിവാദങ്ങള്‍ വേദനിപ്പിക്കുമ്പോള്‍?
സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് ആര്‍ക്കും എന്തും ആരേക്കുറിച്ചും പറയാമെന്ന് ധരിച്ചുവച്ചിരിക്കുകയാണ് പലരും. അത് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന വിഷമമോ അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥയെക്കുറിച്ചോ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരമൊരു കമന്റ് കേള്‍ക്കേണ്ടി വരുന്നത് ഒാര്‍ത്തുനോക്കണം. മറ്റുള്ളവരെ പോലെ അധ്വാനിച്ച് കുടുംബം നോക്കുന്നവരാണ് സിനിമ, സീരിയല്‍ താരങ്ങളും.
പ്രണയാഭ്യര്‍ഥനകളൊക്കെ കിട്ടിക്കാണുമല്ലോ?
പ്രൊപ്പോസലുകളൊക്കെ വന്നിട്ടുണ്ട്. പിന്നെ, വീട്ടുകാര്‍ കൊണ്ടുപിടിച്ച കല്യാണ ആലോചന തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസം വേണം, നല്ല ജോലി വേണം. തുടങ്ങി മകളുടെ കല്യാണ ക്കാര്യങ്ങളില്‍ എല്ലാ പേരന്റസും പറയുന്നതു തന്നെയാണ് അവരുടെയും ഡിമാന്റ്സ്. പക്ഷേ, എനിക്കങ്ങനെ വലിയ ഡിമാന്റ്സ് ഒന്നുമില്ല. എല്ലാവരും പറയുന്നത് പോലെ ലൗവബിള്‍.. കെയറിങ്... അഭിനയം ഞാന്‍ ഏറെ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത പ്രഫഷനാണ്. അതുകൊണ്ട് അത് അംഗീകരിക്കുന്ന ഒരാള്‍ വേണമെന്നാണ് ആഗ്രഹം. പിന്നെ, എല്ലാം ദൈവമല്ലേ തീരുമാനിക്കുന്നത്. വരുന്നതു പോലെ വരട്ടെ.
(കടപ്പാട്- വനിത)